ന്യൂഡൽഹി: രണ്ടു വർഷത്തെ പാരന്പര്യം മാത്രം അവകാശപ്പെടാനുള്ള ഒരു പാർട്ടി പരന്പരാഗതരീതിയിലുള്ള പ്രചാരണത്തിൽനിന്ന് വേറിട്ടു ചിന്തിച്ചാണ് തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത്.
തമിഴ് നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിന്റെ അധികാരത്തിലേക്ക് നടന്നടുക്കുന്പോൾ നടന്റെയും പാർട്ടിയുടെയും വേറിട്ട തെരഞ്ഞെടുപ്പ് ഇടപെടലുകളും ചർച്ചയാകുകയാണ്.
സിനിമയിലൂടെ തന്റെ മുഖം പരിചിതമാക്കിയ "താരം’ തന്റെ താരപ്രതിഭ മങ്ങാതിരിക്കാൻ എപ്പോഴും ജനങ്ങൾക്കു മുന്നിൽ പ്രത്യക്ഷനായിരുന്നില്ല. പരന്പരാഗത മാധ്യമങ്ങളിൽനിന്നും വാർത്താസമ്മേളനങ്ങളിൽനിന്നും അകന്നുനിന്ന വിജയ് പൊതുറാലികളിൽ നീണ്ട പ്രസംഗങ്ങൾ നടത്തിയിരുന്നില്ല.
വാക്കുകളുടെ വിലയും അവയ്ക്കിടയിലെ നിശബ്ദതയുടെ പൊന്നുംവിലയും ശരിയായി തിരിച്ചറിഞ്ഞിരുന്ന വിജയ് പക്ഷേ അളന്നുമുറിച്ച് ജനങ്ങൾക്കു മുന്നിട്ട ഓരോ വാക്കുകൾക്കും സിനിമാസ്റ്റൈലിലുള്ള മാസ് അപ്പീലുണ്ടായിരുന്നു. നേരത്തേ നൽകിയിട്ടുള്ള ചോദ്യങ്ങളില്ലെങ്കിൽ അഭിമുഖം അനുവദിക്കാത്ത വിജയ് പ്രചാരണവേദികളിൽ വിവാദ പ്രസ്താവനകൾ നൽകാതിരിക്കാൻ ശ്രദ്ധിച്ചു.
താൻ നേരിട്ടെത്തിയില്ലെങ്കിലും ഹോളോഗ്രാംപോലുള്ള ആധുനിക സാങ്കേതികവിദ്യ രാജ്യത്തുതന്നെ ആദ്യമായി തെരഞ്ഞെടുപ്പിൽ പരീക്ഷിച്ചു വിജയ് ജനങ്ങൾക്കിടയിലെത്തി.
യുവാക്കളായ വോട്ടർമാരെ സ്വാധീനിക്കാൻ ഡിജിറ്റൽ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച ടിവികെയുടെ ഐടി, സമൂഹമാധ്യമ വിഭാഗവും വിജയ്യെ അധികാരത്തിലെത്തിക്കാൻ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമും വാട്സാപ്പും എക്സും ഉപയോഗിച്ച് ആരാധകരെത്തന്നെ ഓണ്‍ലൈൻ പ്രചാരകരായി മാറ്റിയായിരുന്നു തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വിജയ് ജനങ്ങളിലേക്കെത്തിച്ചത്.